

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത‍്യൻ സൂപ്പർ താരം വിരാട് കോലിക്ക് സെഞ്ചുറി.102 പന്തുകൾ നേരിട്ട കോലി 5 സിക്സും 7 ബൗണ്ടറിയും ഉൾപ്പടെയാണ് സെഞ്ചുറി തികച്ചത്. ഇതോടെ ഏകദിനത്തിൽ മാത്രം താരത്തിന് 52 സെഞ്ചുറിയായി. റാഞ്ചിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു.
120 പന്ത് നേരിട്ട കോലി 11 ഫോറും ഏഴു സിക്സും സഹിതം 135 റൺസെടുത്താണ് പുറത്തായത്. കോലിക്കു പുറമെ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമയും ക്യാപ്റ്റൻ കെ.എൽ. രാഹുലും അർധസെഞ്ചുറികൾ നേടി. 51 പന്തുകൾ നേരിട്ട രോഹിത് 5 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 57 റൺസെടുത്തു. ആറാം നമ്പറിൽ കളിച്ച രാഹുൽ 56 പന്തിൽ 2 ഫോറും 3 സിക്സും സഹിതം 60 റൺസും നേടി. 20 പന്തിൽ 32 റൺസ് നേടിയ രവീന്ദ്ര ജഡേജയുടേതാണ് അടുത്ത ഉയർന്ന സ്കോർ.
യശസ്വി ജയ്‌സ്വാൾ (18), ഋതുരാജ് ഗെയ്‌ക്‌വാദ് (8), വാഷിങ്ടൺ സുന്ദർ (13) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മാർക്കോ യാൻസൻ, നാൻഡ്രെ ബർഗർ, കോർബിൻ ബോഷ്, ഓട്ട്നീൽ ബാർട്ട്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.