

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഹെഡ് കോച്ചാകും. സൂപ്പർ താരം രോഹിത് ശർമയുടെ ശരീര ഭാരം 11 കിലോയോളം കുറയ്ക്കാനും, ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ ഗംഭീര തിരിച്ചുവരവിനും വഴിയൊരുക്കിയ ശേഷമാണ് അഭിഷേക് നായർ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. കരാർ സംബന്ധിച്ച് അഭിഷേക് നായരും ഫ്രാഞ്ചൈസിയും ധാരണയിലെത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പരിശീലക സ്ഥാനം നഷ്ടമായതിനു പിന്നാലെ അഭിഷേകിനെ കൊൽക്കത്ത സപ്പോർട്ട് സ്റ്റാഫ് ആയി നിയമിച്ചിരുന്നു.
നിലവിലെ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ് ടീം വിടുന്ന പശ്ചാത്തലത്തിലാണ് അഭിഷേകിനെ പുതിയ ചുമതല ഏൽപിക്കുന്നത്. 2025 ഐപിഎലിൽ പ്ലേ ഓഫിലെത്താൻ കൊൽക്കത്തയ്ക്കു സാധിച്ചിരുന്നില്ല. അഭിഷേകിന്റെ നേതൃത്വത്തിൽ ടീം ഉടച്ചുവാർക്കാനാണ് കൊൽക്കത്ത ഒരുങ്ങുന്നത്. കൊൽക്കത്തയുമായി വർഷങ്ങൾ നീണ്ട ബന്ധമാണ് അഭിഷേക് നായർക്കുള്ളത്. ഇന്ത്യൻ ടീമിലെ ചുമതല ലഭിക്കുന്നതിനു മുൻപ്, കൊൽക്കത്തയിലെ യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള ദൗത്യവും അഭിഷേകിനുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമായിരുന്ന അഭിഷേക്, ഇന്ത്യൻ ടീമിൽ മൂന്നു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.