
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ താന്‍ നിരപരാധിയെന്ന് ഭര്‍ത്താവ് സതീഷ്.ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. സതീഷ് മാധ്യമങ്ങളോട് ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചത്.
താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഒന്നുകില്‍ കൊലപാതകമായിരിക്കാം, അല്ലെങ്കില്‍ തന്നെ പേടിപ്പിക്കാനുള്ള ശ്രമത്തില്‍ മരണപ്പെട്ടതാക്കാം. സംഭവ ദിവസം രാത്രി താന്‍ സുഹൃത്തുക്കള്‍ പാര്‍ട്ടിക്ക് പോയിരുന്നു. അതുല്ല്യ ബോട്ടിമില്‍ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ പോവുന്നെന്ന് പറഞ്ഞ് കഴുത്തില്‍ കുരുക്കിട്ട് കാണിച്ചു. അത് കണ്ടതോടെ താന്‍ പെട്ടെന്ന് വീട്ടിലെത്തി. വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അതുല്യ ഫാനില്‍ കുരുക്കിട്ട് തൂങ്ങിയനിലയിലായിരുന്നു. കാലുകള്‍ രണ്ടും തറയില്‍ തട്ടിയിരുന്നു. ഉടന്‍ താഴെയിറക്കി. വേഗം പോലീസിൽ വിവരം അറിയിച്ചു.
മുറിയില്‍ കറുത്ത മാസ്‌കും കത്തിയും ഉപേക്ഷിച്ച നിലയില്‍ കണ്ടിരുന്നു. ഒരു ബട്ടണ്‍സും കണ്ടെത്തിയിരുന്നു. അതാരുടേതെന്ന് അറിയില്ല. ഭാരം കൂടിയ കട്ടില്‍ മാറ്റിയിട്ട നിലയിലായിരുന്നു. സിസിടിവികളെല്ലാം പരിശോധിക്കണം. അതേ ഫാനില്‍ തന്നെ താനും തൂങ്ങാന്‍ ശ്രമിച്ചതാണ്. മരണകാരണം വ്യക്തമാകുന്നതുവരെ ജീവന്‍ കളയില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
അതേ സമയം,അതുല്ല്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും സതീഷ് ആരോപിച്ചു. സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. മരിച്ച നിലയിലാണ് അതുല്ല്യയെ കണ്ടെത്തിയത് അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സതീഷ് പറയുന്നു.
ഞാന്‍ ജീവിച്ച ജീവിതം എനിക്ക് മാത്രമെ അറിയത്തുള്ളൂ. സകല ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും എന്നെ അകറ്റി. ഏതെങ്കിലും കൂട്ടുകാരുമായി അടുത്താല്‍ എന്തെങ്കിലും ചെയ്ത് അവള്‍ അത് തടയും. ഞാന്‍ എന്തിനാണ് ജീവിക്കുന്നത്. ചാവാന്‍ തയ്യാറാണെന്ന് സതീഷ് ശബ്ദ സംഭാഷണത്തില്‍ പറയുന്നത്.
അതുല്യ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ രണ്ടാമതും ഗര്‍ഭിണിയായിരുന്നു. എന്നാല്‍, നാട്ടില്‍പോയി എന്റെ അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്തി. അത് തന്നെ മാനസികമായി തളര്‍ത്തി. ഏത് ആശുപത്രിയാണെന്ന് അറിയില്ല. അമ്മയാണ് എല്ലാ കാര്യങ്ങള്‍ക്കും കൂടെപ്പോയത്. അബോര്‍ഷന്‍ തനിക്ക് സഹിക്കാന്‍ കഴിയാത്തതിനാല്‍ പൈസയൊന്നും അയച്ചുകൊടുത്തില്ല. അവളുടെ സ്വര്‍ണ്ണത്തെക്കുറിച്ചൊന്നും താന്‍ ചോദിക്കാറില്ല.
അതുല്യയ്ക്ക് വലിയ സംശയമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ അമ്മയെയോ സുഹൃത്തുക്കളെയോ വിളിക്കാനോ കാണാനോ അനുവദിച്ചിരുന്നില്ല. ഭാര്യ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും സതീഷ് ആരോപിച്ചു. നാട്ടില്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും സതീഷ് പറഞ്ഞു.
ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്.ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനു സമീപത്തെ ഫ്ലാറ്റില്‍ അതുല്യ (30)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതുല്യയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.