നിപ വ്യാപനം ഫലപ്രദമായി തടഞ്ഞു; ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരണം, സിറോ സര്‍വൈലന്‍സ് പഠനം നടത്തുമെന്നും മുഖ്യമന്ത്രി
Sep 19, 2023, 18:48 IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വ്യാപനം തടയാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍നടത്തിയത്. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തിയതിനാല്‍ അപകടകരമായ സാഹചര്യം ഒഴിവായതായും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ആരോഗ്യവകുപ്പിനൊപ്പം പൊലീസിന്റെ പ്രത്യേക ശ്രദ്ധയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ആശങ്ക കണക്കിലെടുത്താണ് ഈ ടീം മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.നിപയെ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. നിപ വൈറസ് ബാധ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നൽകുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സർവൈലൻസ് പഠനം നടത്താൻ തീരുമാനിച്ചതായും അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കു-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.