കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി

കോഴിക്കോട്: നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടർ. കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു.
സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുത്തരുതെന്ന് കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പടെയുള്ളവക്ക് നിർദേശം ബാധകമാണ്. പകരം ഓൺലൈൻ ക്ലാസ് നടത്തണമെന്ന് കലക്ടർ നിർദേശിച്ചു.

അതേസമയം നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ ആണ് പരിശോധിച്ചത്. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം നെഗറ്റീയവായി. ഇതുവരെ രോഗം ബാധിച്ചത് ആകെ 6 പേർക്കാണ്. 21 പേർ നിരീക്ഷണത്തിലാണ്. ഐഎംസിഎച്ചിൽ 2 കുഞ്ഞുങ്ങൾ ചികിത്സയിലുണ്ട്.