'വവ്വാലുകളെ പ്രകോപിപ്പിക്കരുത്, ഹൈ റിസ്‌ക് കോണ്ടാക്റ്റുള്ള മുഴുവന്‍ പേരെയും പരിശോധിക്കും'; വീണ ജോർജ്

കോഴിക്കോട്: ഇന്ന് നിപ സ്ഥിരീകരിച്ചത് ചെറുവണ്ണൂര്‍-കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 39 വയസ്സുള്ളയാള്‍ക്കെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള ആരോഗ്യപ്രവര്‍ത്തകന് പ്രകടമായ ലക്ഷണങ്ങളില്ല. കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ല. എന്നാൽ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

ഹൈറിസ്‌ക് കോണ്‍ടാക്റ്റിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കും. പരമാവധി സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇനി മുതല്‍ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്നുംമന്ത്രി കൂട്ടിച്ചേർത്തു.
വവ്വാലുകളെ പ്രകോപിപ്പിക്കരുത്. പടക്കം പൊട്ടിച്ചും തീ കത്തിച്ചും അവയെ ഓടിക്കുകയും ചെയ്യരുത്. അങ്ങനെയാവുമ്പോള്‍ അവ കൂടുതല്‍ വൈറസുകളെ പുറംതള്ളുമെന്നാണ് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.