ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഡൽഹിയിലും ഇസ്ലാമാബാദിലും നടന്ന ഭീകരാക്രമണങ്ങൾ ആഗോളതലത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. നവംബർ 11 ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് (റെഡ് ഫോർട്ട്) അടുത്ത് നടന്ന കാർ ബോംബ് സ്ഫോടനത്തിന് പിന്നാലെ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ജില്ലാ കോടതി സമുച്ചയത്തിനടുത്തും ബോംബ് സ്ഫോടനം നടന്നു.(Terrorists who Pakistan army calls 'property' spread terror in both cities, says Prominent Pakistani journalist)
രണ്ടിടത്തും ഭീകരാക്രമണം എന്ന നിലയിൽ അന്വേഷണം പുരോഗമിക്കുമ്പോൾ, ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാന്റെ നിലപാടിനെതിരെ ശക്തമായ വിമർശനം ഉയർന്നു. ഈ വിമർശനങ്ങളിൽ പ്രമുഖ പാക് മാധ്യമപ്രവർത്തകനായ താഹ സിദ്ദിഖിയുടെ പ്രതികരണം ശ്രദ്ധേയമായി.
ഭീകരതയെ ശക്തമായി എതിർക്കുന്നതിനു പകരം ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാന്റെ സമീപനത്തെയാണ് താഹ സിദ്ദിഖി നിശിതമായി വിമർശിച്ചത്. തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞ പ്രധാന കാര്യങ്ങൾ. "കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദില്ലിയിലും ഇസ്ലാമാബാദിലും ഭീകരാക്രമണങ്ങൾ നടന്നു. പാകിസ്ഥാൻ സൈന്യം തങ്ങളുടെ 'സ്വത്ത്' എന്ന് വിളിക്കുന്ന ഭീകരരാണ് ഇരു നഗരങ്ങളിലും ഭീകരത പടർത്തിയത്."
ഇസ്ലാമിസ്റ്റ് ഭീകരവാദത്തെ പാകിസ്ഥാൻ ജനറൽമാർ തങ്ങളുടെ ആഭ്യന്തര, വിദേശ നയങ്ങളുടെ ഉപകരണമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇസ്ലാമിസ്റ്റ് ഭീകരവാദത്തെ തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നത് പാകിസ്ഥാൻ നിർത്താതെ സൗത്ത് ഏഷ്യയിൽ സമാധാനം പുലരില്ലെന്നും താഹ സിദ്ദിഖി അഭിപ്രായപ്പെട്ടു.
താഹ സിദ്ദിഖിയുടെ ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഭീകരവാദത്തെ തടയാൻ പാകിസ്ഥാന് സാധിക്കാത്തതാണ് ഇത്തരം ആക്രമണങ്ങളുടെ മൂലകാരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.