കാഷ്മീരിലെ അനന്ത്നാഗിൽ ആറാം ദിവസവും ഭീകരവേട്ട തുടരുന്നു

ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗഡോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള സൈനികനീക്കം ആറാം ദിവസവും തുടർന്നു. ഡ്രോണുകൾ ഉപയോഗിച്ച് ഭീകരരെ പുറത്തുചാടിക്കാനാണ് ശ്രമം. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ നാലു സുരക്ഷാസൈനികരാണു വീരമൃത്യു വരിച്ചത്. നാല് സൈനികരുടെ ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കണമെന്ന് കാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു.

സൈന്യത്തിന്റെ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഡ്രോണുകൾക്കു പുറമേ ഹെലികോപ്റ്ററുകളും സൈന്യം ഉപയോഗിക്കുന്നു. ജനവാസകേന്ദ്രങ്ങളിലേക്ക് ഭീകരർ കടക്കാതിരിക്കാൻ വനമേഖലയുടെ സമീപത്തെ പോഷ് ക്രീരി മേഖലയും സൈന്യം വളഞ്ഞിട്ടുണ്ട്.