ന്യൂഡൽഹി: കേരളത്തിലെ എസ്.ഐ.ആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. കേസ് ഡിസംബർ 18-ന് വീണ്ടും പരിഗണിക്കും.(Supreme Court extends SIR proceedings in Kerala for 2 more days)
എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം ഡിസംബർ 18 വരെ നീട്ടിയിട്ടുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എസ്.ഐ.ആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബി.എൽ.ഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ബി.എൽ.ഒമാർക്ക് സുരക്ഷ കിട്ടിയില്ലെങ്കിൽ അത് അരാജകത്വത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
എസ്.ഐ.ആറിന്റെ നിയമ സാധുതയിൽ ബിഹാറിലെ പ്രധാന കേസിലെ വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന്നും കോടതി അറിയിച്ചു. ഇതിനിടെ, വോട്ടർ പട്ടിക പരിഷ്കരണത്തിൽ ലോക്സഭയിൽ ഇന്ന് ചർച്ച തുടങ്ങി. പ്രതിപക്ഷത്തിനുവേണ്ടി ചർച്ച തുടങ്ങിയ എം.പി. മനീഷ് തിവാരി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം ഉന്നയിച്ചു:
രാജ്യവ്യാപകമായി എസ്.ഐ.ആർ. നടപ്പാക്കാനുള്ള നിയമപരമായ അവകാശം തിരഞ്ഞെടുപ്പ് കമ്മീഷനില്ല. മണ്ഡലങ്ങളിൽ ആവശ്യമെങ്കിൽ നടത്താമെന്നാണ് നിലവിലെ വ്യവസ്ഥ. ഇ.വി.എമ്മുകളിൽ കൃത്രിമം നടക്കുന്നുവെന്നും അതിനാൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നുമുള്ള കോൺഗ്രസിന്റെ ആവശ്യം പരിഗണിക്കുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഉപകരണമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും മനീഷ് തിവാരി ആരോപിച്ചു. ചർച്ചയിൽ ഇതുവരെ രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ല.