

ന്യൂഡൽഹി: കടുത്ത സൗരവികിരണം മൂലം എയർബസ് എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിമാന നിർമാണക്കമ്പനിയായ എയർബസ് സുരക്ഷാ മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന്, എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ അപ്‌ഗ്രഡേഷൻ നടത്തണമെന്ന് എയർബസ് അടിയന്തര നിർദേശം നൽകിയിരിക്കുകയാണ്.(Strong solar radiation poses a threat to Airbus A320 aircraft)
ഈ അപ്‌ഗ്രഡേഷൻ നടപടികൾ കാരണം എ320 മോഡൽ വിമാനങ്ങളുടെ സർവീസുകൾ തടസ്സപ്പെടാനും വൈകാനും സാധ്യതയുണ്ട്. ഒക്ടോബർ 30-ന് മെക്സിക്കോയിൽനിന്ന് ന്യൂജേഴ്സിയിലേക്ക് പറന്ന ജെറ്റ്ബ്ലൂ വിമാനക്കമ്പനിയുടെ ഒരു എ320 വിമാനം ഫ്ലോറിഡയിൽ അടിയന്തരമായി ഇറക്കേണ്ടിവന്ന സംഭവത്തിന് പിന്നാലെയാണ് എയർബസിന്റെ ഈ സുരക്ഷാ മുന്നറിയിപ്പ്.
ഈ മുന്നറിയിപ്പ് ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനികളെ കാര്യമായി ബാധിക്കും. എയർബസ് എ320 ശ്രേണിയിൽപ്പെട്ട വലിയൊരു കൂട്ടം വിമാനങ്ങളാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത്.
ഇൻഡിഗോയുടെ ഏകദേശം 350-ഓളം വിമാനങ്ങൾ എ320 ശ്രേണിയിൽപ്പെട്ടതാണ്. എയർ ഇന്ത്യയുടെ 120 വിമാനങ്ങളും, എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 40 വിമാനങ്ങളും ഇത്തരത്തിലുള്ളവയാണ്.
ഈ വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അപ്‌ഗ്രഡേഷൻ നടത്തുന്നതുമൂലം വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിൽ ഇത് കാലതാമസത്തിന് കാരണമായേക്കും.