ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക ഹർജികൾ പരിഗണിക്കുന്നത്. വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് അനുവദിച്ച സമയപരിധി നീട്ടുന്നതുമായി ബന്ധപ്പെട്ടാണ് ഹർജികൾ.(SIR, Supreme Court to consider Kerala petitions again today)
കേസ് നേരത്തെ പരിഗണിച്ചപ്പോൾ, സമയപരിധി നീട്ടി നൽകാൻ സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും, ഇത് അനുഭാവപൂർവ്വം പരിഗണിക്കണമെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ, സമയപരിധി ഇനിയും നീട്ടേണ്ടതുണ്ടോ എന്ന കാര്യത്തിൽ കമ്മീഷൻ ഇന്ന് കോടതിയിൽ വ്യക്തമായ നിലപാട് അറിയിച്ചേക്കും.
വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് ലോക്‌സഭയിൽ ചർച്ചയ്ക്ക് വരും. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാകാൻ സർക്കാർ തീരുമാനിച്ചത്. ഏകദേശം പത്ത് മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.
വന്ദേമാതരം ചർച്ചയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചർച്ചയിൽ പങ്കെടുക്കില്ല. പ്രതിപക്ഷത്തിന് വേണ്ടി രാഹുൽ ഗാന്ധിയാകും ചർച്ചയ്ക്ക് നേതൃത്വം നൽകുക.