ഡൽഹി : ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡൽഹി പൊലീസ് കണ്ടെത്തിയത്.
സ്‌ഫോടനക്കേസ് പ്രതി ഉമര്‍ ഉന്‍ നബിയുടെ ഉടമസ്ഥതയിലുള്ളതാണ് DL 10 CK 0458 നമ്പര്‍ ചുവന്ന ഇക്കോസ്പോര്‍ട്ട്. ഈ കാറിനായി വ്യാപക തിരച്ചില്‍ നടന്നിരുന്നു. ബുധനാഴ്ച ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കാണപ്പെട്ടത്.അല്‍ ഫലാ സര്‍വകലാശാലയില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തായാണ് കാര്‍ കണ്ടെത്തിയിട്ടുള്ളത്.
വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് വടക്കു കിഴക്കൻ ഡൽഹിയിലെ ന്യൂ സീലംപൂരിലെ വിലാസത്തിലാണ്. കാർ വാങ്ങുന്നതിനായി ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ചോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ന്യൂ സീലംപൂരിൽ പൊലീസ് പരിശോധന നടത്തുകയാണ് . സ്ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ മറ്റൊരു വാഹനംകൂടി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു.
നേരത്തേ തിരിച്ചറിഞ്ഞ ഹ്യുണ്ടായ് ഐ20 കാറിനു പുറമെ പ്രതികള്‍ ചുവന്ന ഇക്കോസ്പോര്‍ട്ട് കാറും ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഡൽഹി പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞ് വാഹനത്തിനായി തിരച്ചിൽ നടത്തിയിരുന്നത്. വ്യാജ വിലാസത്തിലാണ് കാര്‍ വാങ്ങിയതെന്ന് റിപ്പോർട്ടുകൾ. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു വീടിന്റെ വിലാസമാണ് ഉമര്‍ കാര്‍ വാങ്ങുന്നതിനായി നല്‍കിയതെന്നും പോലീസ് ആ വിലാസത്തില്‍ രാത്രി വൈകി റെയ്ഡ് നടത്തിയതായും വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീനിൽ നിന്ന് നിർണായകവിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഡൽഹിയിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ചർച്ച ചെയ്തത് ചാറ്റ് ആപ്പുകളിലൂടെയെന്ന് ഷഹീൻ വെളിപ്പെടുത്തി. റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ഡോക്ടർ ഉമർ മുഹമ്മദ് ഭീകരക്രമണ പദ്ധതികളെകുറിച്ച് ചർച്ച ചെയ്തിരുന്നു.
അൽ ഫലാഹ് സർവകാലശാലയിലെ ചില ഡോക്ടേഴ്സിനെ സംബന്ധിച്ചും ചോദ്യം ചെയ്യലിൽ ഷഹീൻ നിർണായക വിവരങ്ങൾ നൽകിയെന്നാണ് സൂചന. ജനുവരിയിൽ ഡോക്ടർ മുസമ്മിലും ഡോക്ടർ ഉമറും ചെങ്കോട്ട പരിസരത്ത് എത്തി. മുസമ്മിലിൻ്റെ ഫോണിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. വെള്ളക്കോളർ ഭീകര സംഘത്തിന്റെ നേതാവ് ഉമർ നബിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ടുകൾ.