ഇൻഡോർ : ഇൻഡോറിലെ റീഗൽ സ്‌ക്വയറിലെ പ്രശസ്തമായ മഹാത്മാഗാന്ധി പ്രതിമയ്ക്ക് എലികൾ കേടുപാട് വരുത്തിയതായി കണ്ടെത്തൽ. പ്രതിമയുടെ അടിത്തറയിൽ ആയിരക്കണക്കിന് എലികൾ മാളങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഘടനാപരമായ നാശത്തിന് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.(Rat infestation in Indore, Gandhi statue under threat of collapse)
പ്രതിമയ്ക്കും പരിസര പ്രദേശങ്ങൾക്കും താഴെയായി ധാരാളം എലികൾ ഉള്ളതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ചുമതലയുള്ള രാജേന്ദ്ര റാത്തോഡ് സ്ഥിരീകരിച്ചു. പ്രദേശം പരിശോധിച്ചപ്പോൾ നിരവധി മാളങ്ങൾ കണ്ടെത്തി. ഇവിടെ ആയിരക്കണക്കിന് എലികളുണ്ടെന്നാണ് വിലയിരുത്തൽ.
ഇവയെ നശിപ്പിച്ചില്ലെങ്കിൽ പ്രതിമയുടെ ഘടനാപരമായ നാശത്തിനോ അപകടത്തിനോ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നേരത്തെ ശാസ്ത്രി പാലത്തിന്റെ താഴ്ഭാഗത്തും എലികൾ സമാനമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഗാന്ധി പ്രതിമയ്ക്ക് സമീപം സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എലികളെ നശിപ്പിക്കാനായി വിദഗ്ധ സംഘത്തെ ഉടൻ നിയോഗിക്കുമെന്നും റാത്തോഡ് കൂട്ടിച്ചേർത്തു.
പ്രദേശത്തെ പക്ഷികൾക്ക് ആളുകൾ പതിവായി ഭക്ഷണം നൽകുകയും എലികളെ ആകർഷിക്കുന്ന ധാന്യങ്ങൾ വിതറുകയും ചെയ്യുന്നതാണ് എലികളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. യാത്രക്കാരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച സ്ഥലം പരിശോധിച്ച് കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.