ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബാഗിൽ പൊതിഞ്ഞു പിതാവ് ബസില്‍ സഞ്ചരിച്ചത് 200 കിലോമീറ്റര്‍
May 15, 2023, 11:06 IST

കൊല്‍ക്കത്ത: ആംബുലൻസിനു കൊടുക്കാൻ പണം തികയാത്തതിനാൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് ബേസിൽ സഞ്ചരിച്ചത് 200 കിലോമീറ്റര്‍.അഞ്ച് മാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗില്‍ പൊതിഞ്ഞ് ആണ് പിതാവ് ഇത്രയും ദൂരം സഞ്ചരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഡാംഗിപാറ ഗ്രാമവാസിയായ അസിം ദേബ്ശ്രമയാണ് മകന്റെ ശരീരവുമായി ഇത്രയധികം ദൂരം യാത്ര ചെയ്തത്. ശനിയാഴ്ച രാത്രി സിലിഗുരിയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച യാത്ര ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കലിയഗഞ്ചിൽ എത്തിയത്. മെയ് 7നാണ് അസിം ദേബ്ശ്രമയുടെ രണ്ട് മക്കളെയും അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പുരോഗതിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇരുവരെയും ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരിയിലുള്ള നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് മെയ് 10 ന് രണ്ട് ആണ്‍മക്കളില്‍ ഒരാളുടെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യുകയും അസിമും ഭാര്യയും അവരുടെ കാളിയഗഞ്ചിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നതിനാല്‍ NBMCH ല്‍ പ്രവേശിപ്പിക്കുകയായിരുന്നു.ശനിയാഴ്ച വൈകുന്നേരത്തോടെ ചികിത്സയിലിരിക്കെ മകന്‍ മരണപ്പെട്ടു. നിസ്സഹായനായ പിതാവ് മകന്റെ മൃതദേഹം കാളിയഗഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും,. സൗജന്യ സേവനം നല്‍കേണ്ട സര്‍ക്കാര്‍ ആംബുലന്‍സ് സേവന ദാതാവ്, 8,000 രൂപ നല്‍കിയില്ലെങ്കില്‍ വരാന്‍ കഴിയില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് മകന്റെ മൃതദേഹം ബാഗില്‍ പൊതിഞ്ഞ് അസിം കാളിയഗഞ്ചിലേക്കുളള ബസില്‍ കയറിയത്.