

ന്യൂഡൽഹി: വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ആധാർ കാർഡിന്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ആധാർ നിയമപ്രകാരം ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് നിയമ ലംഘനമാണ്. യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ. ഭുവനേശാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്.(New law for Aadhaar data security of citizens)
വ്യക്തിവിവരം സ്ഥിരീകരിക്കുന്നതിനായി ഹോട്ടലുകൾ, ഇവന്റ് സംഘാടകർ അടക്കം പല സ്ഥാപനങ്ങളും ആധാർ കാർഡുകളുടെ ഫോട്ടോ കോപ്പികളാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ആധാർ വിവരങ്ങൾ ശേഖരിക്കുന്നത് വഴി വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് ഇത് തടയാനായി ഒരു പുതിയ സിസ്റ്റം കൊണ്ടുവരുന്നത്.
പുതിയ നിയമം നിലവിൽ വരുന്നതോടെ, പേപ്പർ അധിഷ്ഠിത ആധാർ പരിശോധന പൂർണ്ണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ആധാർ അധിഷ്ഠിത പരിശോധനകൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും പുതിയ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും പുതിയ വെരിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യേണ്ടിവരും. ഓഫ്‌ലൈൻ വെരിഫിക്കേഷൻ തേടുന്ന ഹോട്ടലുകൾ, ഇവന്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പുതിയ നിയമം നിർബന്ധമാക്കും. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ക്യൂ.ആർ. കോഡ് സ്കാനിംഗ് വഴിയോ പരിശോധന നടത്താനും സംവിധാനമുണ്ടാകും.
യു.ഐ.ഡി.എ.ഐ. ഉപയോക്താക്കൾക്കായി ഒരു പുതിയ ഫീച്ചർ കൂടി അവതരിപ്പിച്ചു. ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഇനി വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം. ഒ.ടി.പി., ഫേസ് ഓതന്റിക്കേഷൻ എന്നിവ വഴി വീട്ടിലിരുന്നുകൊണ്ട് ആധാർ മൊബൈൽ നമ്പർ പുതുക്കാനുള്ള ഫീച്ചറാണ് പുതിയ ആധാർ ആപ്പിൽ അവതരിപ്പിച്ചത്. ഈ സവിശേഷത വന്നതോടെ, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആധാർ സെന്റർ സന്ദർശിക്കുകയോ ക്യൂവിൽ നിൽക്കുകയോ ചെയ്യേണ്ടിവരില്ല. നിമിഷ നേരം കൊണ്ട് മൊബൈൽ ഫോൺ വഴി ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.