ചണ്ഡീഗഢ്: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ നവജോത് സിംഗ് സിദ്ധുവിന്റെ ഭാര്യ നവജോത് കൗർ സിദ്ധു രംഗത്ത്. 500 കോടി രൂപ സ്യൂട്ട്കേസിലാക്കി കൈക്കൂലി നൽകുന്നവരെയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് നവജോത് കൗറിന്റെ പ്രധാന ആരോപണം.(Navjot Kaur Sidhu strongly criticizes Congress)
നേതൃത്വത്തിന് നൽകാൻ പണം കൈവശമില്ലാത്തതാണ് സിദ്ധുവിന് അവസരം നിഷേധിക്കാൻ കാരണമെന്നും അവർ തുറന്നടിച്ചു. നവജോത് സിംഗ് സിദ്ധുവിനെ പാർട്ടി ചതിച്ചു എന്ന് പറഞ്ഞ നവജോത് കൗർ, മുതിർന്ന നേതാക്കൾ വാത്സല്യം കാണിച്ചതല്ലാതെ പാർട്ടിയിൽ അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചില്ലെന്നും ആരോപിച്ചു.
"നേതൃത്വത്തിന് നൽകാൻ പണം കൈയിലില്ലാത്തതാണ് സിദ്ധുവിന് തടസ്സമായത്. പഞ്ചാബിന്റെ നവീകരണം ഏത് പാർട്ടി സിദ്ധുവിനെ ഏൽപിക്കുന്നോ, അവർക്കൊപ്പം ഞങ്ങൾ നിൽക്കും," നവജോത് കൗർ വ്യക്തമാക്കി.
നവജോത് കൗറിന്റെ ഗുരുതരമായ ആരോപണങ്ങൾ ബി.ജെ.പി. ഉടൻ തന്നെ ഏറ്റെടുത്തു. സ്യൂട്ട് കേസിൽ കിട്ടുന്ന പണം സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ആഡംബര ജീവിതത്തിന് വേണ്ടിയാണെന്ന് ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.ഇതിന് പുറമെ, ഹരിയാന, ബിഹാർ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതൃത്വം വലിയ രീതിയിൽ പണം വാരിയെന്നും ഭണ്ഡാരി ആരോപിച്ചു. "ഓരോ തിരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് കൊയ്ത്തുകാലമാണ്," എന്നും ബി.ജെ.പി. വക്താവ് കൂട്ടിച്ചേർത്തു.