മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ 'വഞ്ചകൻ' എന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ച കേസിൽ കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ അവകാശലംഘന നോട്ടീസ്. ബിജെപി ജനപ്രതിനിധി നൽകിയ നോട്ടിസ് നിയമസഭാ കൗൺസിൽ അധ്യക്ഷൻ അംഗീകരിച്ചു. ഷിൻഡെയോടു മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടും കമ്ര അതു തള്ളിയതോടെയാണ് എൻഡിഎയുടെ പുതിയ നീക്കം. കമ്രയെ പിന്തുണച്ചു സംസാരിച്ച ശിവസേനാ ഉദ്ധവ് വിഭാഗം വക്താവ് സുഷമ അന്ധാരെയ്ക്കെതിരായ അവകാശലംഘന നോട്ടിസും നിയമസഭാ കൗൺസിൽ അംഗീകരിച്ചു. തുടർ നടപടികൾക്കായി പ്രിവ്‌ലിജ് കമ്മിറ്റിക്ക് നോട്ടിസ് കൈമാറിയതായി കൗൺസിൽ ചെയർമാൻ രാം ഷിൻഡെ വ്യക്തമാക്കി.
പൊലീസ് രണ്ടു വട്ടം സമൻസ് നൽകിയിട്ടും കമ്ര ഹാജരായില്ല. പുതുച്ചേരിയിലാണ് കമ്ര ഉള്ളതെന്നാണ് സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നുള്ള സൂചന.
ഷിൻഡെയെ പേരെടുത്തു പറയാതെ ഓട്ടോ ഡ്രൈവർ, കണ്ണടധാരി, താടിയുള്ളയാൾ, ശിവസേനയെ പിളർത്തി ബിജെപി ക്യാംപിൽ എത്തിച്ചയാൾ എന്നിങ്ങനെയാണ് പാരഡി ഗാനത്തിൽ കമ്ര പാടി വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഷിൻഡെയുടെ പ്രവർത്തകർ, പരിപാടി നടന്ന ഹോട്ടൽ അടിച്ചുതകർത്തത്.