കാമുകനൊപ്പം പോകാൻ സഹോദരനെ കൊന്ന് മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു; സഹോദരിയും കാമുകനും 8 വര്‍ഷത്തിന് ശേഷം പിടിയില്‍
Mar 19, 2023, 12:57 IST

ബെംഗളൂരു: സഹോദരനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ എട്ട് വര്‍ഷത്തോളം ഒളിവിലായിരുന്ന യുവതിയെയും ഇവരുടെ കാമുകനെയും ബെംഗളൂരുവിലെ ജിഗനി പൊലീസ് അറസ്‌റ്റ് ചെയ്‌തു. നിംഗരാജു എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭാഗ്യശ്രീ, സുപുത്ര ശങ്കരപ്പ തല്‍വാര്‍ എന്നിവരാണ് വർഷങ്ങൾക്ക് ശേഷം പിടിയിലായത്. പ്രതിയായ സുപുത്ര ശങ്കരപ്പ വിവാഹം കഴിച്ച യുവതിയെ ഉപേക്ഷിച്ച് ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കായാണ് ബെംഗളൂരുവിലെത്തുന്നത്. ഇതിനിടെയാണ് സുപുത്ര ശങ്കരപ്പ ഭാഗ്യശ്രീയുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് സുപുത്ര ശങ്കരപ്പയും ഭാഗ്യശ്രീയും ചേര്‍ന്ന് നിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കഷ്‌ണങ്ങളാക്കി ബാഗില്‍ നിറച്ച് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.2015 ഓഗസ്‌റ്റില്‍ മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ പ്ലാസ്‌റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ജിഗനി വ്യാവസായിക മേഖലയിലെ കെഐഎഡിബിയുടെ സമീപത്ത് വച്ച് കണ്ടെടുത്തു. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതികള്‍ക്കായി തെരച്ചിലും ആരംഭിച്ചിരുന്നു.