ന്യൂഡൽഹി: വിമാന സർവീസുകളിലെ തുടർച്ചയായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഇന്ന് മറുപടി നൽകും. വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും ആസൂത്രണത്തിലും വിഭവ ഉപയോഗത്തിലും വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നലെ (ശനിയാഴ്ച) ഡിജിസിഎ നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് സിഇഒയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.(IndiGo travel crisis, CEO to respond to DGCA's notice today)
നോട്ടീസിലെ പ്രധാന വിമർശനങ്ങൾ കമ്പനി മേധാവി തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ല, കമ്പനി കാരണം യാത്രക്കാർക്ക് വലിയ ക്ലേശം ഉണ്ടായി എന്നിവയാണ്. ഇൻഡിഗോ പ്രതിസന്ധിയിൽ കർശന നടപടിയെടുക്കാത്തതിന് ഡിജിസിഎയും സിവിൽ വ്യോമയാന വകുപ്പും വിമർശനം നേരിടുന്നതിനിടെയാണ് ഈ നോട്ടീസ് നൽകിയത്.
രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്നും റദ്ദാക്കാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി എട്ടുമണിയോടെ റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക തിരികെ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകിയതിന് പിന്നാലെ ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. നാളെയോടെ ബാഗേജുകളും ഉടമകൾക്ക് എത്തിച്ചു നൽകണമെന്നും നിർദ്ദേശമുണ്ട്.
സർവീസുകൾ സാധാരണ നിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഇന്നും റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.