

അമരാവതി: മുതിർന്ന ഐ.എ.എസ്. ഓഫീസറുടെ മകൾ വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഐ.എ.എസ്. ഓഫീസറായ ചിന്നരമ്മുഡുവിന്റെ മകൾ മധുരി സഹിതിബായിയെ (27) തഡേപ്പള്ളിയിലെ വീടിനോട് ചേർന്ന ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ ഭർത്താവ് രാജേഷ് നായിഡുവാണ്.(IAS officer's daughter commits suicide 8 months after love marriage)
ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇരുവരും ജാതിരഹിത വിവാഹം ചെയ്തത്. എന്നാൽ, വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടും മുൻപ് ഭർത്താവ് തന്നെ ക്രൂരമായി മർദിക്കുന്നുവെന്ന് യുവതി സ്വന്തം വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് ലോക്കൽ പോലീസ് ഇടപെട്ട് യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് തഡേപ്പള്ളിയിലെ സ്വന്തം വീട്ടിലേക്ക് എത്തിച്ചു. രണ്ട് മാസം മുൻപ് ഇവിടെയെത്തിയ മധുരി പിന്നീട് തിരികെ പോയിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് ഈ വീട്ടിലെ ശുചിമുറിക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മംഗളഗിരിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഐ.എ.എസ്. ഓഫീസറായ ചിന്നരമ്മുഡു വേദനയോടെ പ്രതികരിച്ചു. "തനിക്ക് ജോലിയുണ്ടെന്ന് പറഞ്ഞ് രാജേഷ് മകളെ വഞ്ചിച്ചു. രജിസ്റ്റർ മാര്യേജ് ചെയ്യാൻ നിർബന്ധിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തത്. ഭർത്താവിന് തന്നോട് സ്നേഹമുണ്ടെന്ന് കരുതി മകൾ കാത്തിരിക്കുകയായിരുന്നു. മകൾ ജീവനൊടുക്കുമെന്ന് കരുതിയിരുന്നില്ല," അദ്ദേഹം പറഞ്ഞു.