പനാജി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനും കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.(Goa nightclub fire, Government announces judicial inquiry)
നോർത്ത് ഗോവയിലെ ബാഗാ, റോമിയോ ലേൻ എന്നിവിടങ്ങൾക്കിടയിലെ 'ബിർച്ച് ബൈ റോമിയോ ലേൻ' എന്ന നിശാക്ലബ്ബിൽ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ പരിക്കേറ്റ ആറുപേരുടെ നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തീപിടിത്തത്തിൽ മരിച്ച 25 പേരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്തുവരുന്ന വിവരം. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നുപിടിച്ചത്. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കള പരിസരത്ത് നിന്നാണ്. ഇത് കണക്കിലെടുത്ത് മരിച്ചവരെല്ലാം ജീവനക്കാരായിരിക്കാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഡി.ജി.പി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്തും എം.എൽ.എ. മൈക്കൽ ലോബോയും അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ഇത് സുരക്ഷാ സംവിധാനങ്ങളുടെയും ഭരണനിർവഹണത്തിന്റെയും പരാജയമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.