ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം രൂക്ഷമായതോടെ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ വിഭാഗങ്ങൾ ഹൈക്കമാൻഡിന് മുന്നിൽ പരസ്പരം കുറ്റപത്രങ്ങളുമായി രംഗത്തെത്തി. ഇരുവരും പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്.(Dispute over CM post intensifies in Karnataka)
മുഖ്യമന്ത്രി പദത്തിനായി സമ്മർദ്ദം ചെലുത്തുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെയാണ് സിദ്ധരാമയ്യ വിഭാഗം പ്രധാനമായും രംഗത്തുവന്നത്. ബി.ജെ.പി.യോട് ഡി.കെ. ശിവകുമാർ മൃദുസമീപനം സ്വീകരിക്കുന്നു എന്ന് സിദ്ധരാമയ്യ ക്യാമ്പ് ആരോപിച്ചു.
കുംഭമേളയിൽ പങ്കെടുത്തതും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വേദി പങ്കിട്ടതും, ആർ.എസ്.എസ്. ഗണഗീതം പാടിയതുമെല്ലാം ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ വിഭാഗം ഹൈക്കമാൻഡിന് കത്ത് നൽകി. ഡി.കെ. ശിവകുമാർ പക്ഷവും സിദ്ധരാമയ്യക്ക് എതിരെ ആരോപണങ്ങളുമായി ശക്തമായി തിരിച്ചടിച്ചു.
മുഡ (MUDA) അഴിമതി കേസിൽ സിദ്ധരാമയ്യയുടെ പങ്ക് മറുപക്ഷം കത്തിൽ സൂചിപ്പിച്ചു. കോൺഗ്രസ് നേതാക്കളെ അവഗണിച്ച് ഒപ്പമെത്തിയ മുൻ ജനതാദൾ നേതാക്കൾക്ക് മാത്രമാണ് സിദ്ധരാമയ്യ സർക്കാർ അമിത പരിഗണന നൽകുന്നതെന്നും ഡി.കെ. ക്യാമ്പ് ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിച്ചത് ആരെന്ന് നേതൃത്വം ഓർക്കണമെന്നും ഡി.കെ. ശിവകുമാർ വിഭാഗം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
ഇരുവിഭാഗവും പരസ്പരം പോരടിച്ചതോടെ കർണാടകയിലെ നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് എന്ത് തീരുമാനമെടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.