ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ജയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചതായി എൻ.ഐ.എ അന്വേഷണത്തിൽ വ്യക്തമായി. ഈ യാത്രകൾക്ക് സൗകര്യം ഒരുക്കി നൽകിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫർ റാത്തറാണ്.(Delhi blast, Terrorists have visited Pakistan)
ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട ഈ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ആദിൽ റാത്തറുടെ സഹോദരനായ മുസാഫർ റാത്തറിന് ജയ്ഷെ-ഇ-മുഹമ്മദുമായി അടുത്ത ബന്ധമുണ്ട്. ഇയാളാണ് ഭീകരർക്ക് ദുബായ്, തുർക്കി, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോകാൻ സൗകര്യം ഒരുക്കി നൽകിയത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ. അന്വേഷണം ഊർജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എൻ.ഐ.എ. നീക്കം ആരംഭിച്ചു.പ്രതികളുടെ ഉടമസ്ഥതയിൽ പിടിച്ചെടുത്തതിന് പുറമേ കൂടുതൽ കാറുകൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പിടിച്ചെടുത്തതിന് പുറമെയുള്ള സ്ഫോടക വസ്തുക്കൾ ഹരിയാനയിൽ പലയിടത്തും പ്രതികൾ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഡൽഹിയിലെ സ്ഫോടനത്തിനായുള്ള ആസൂത്രണം 2022 മുതൽ ആരംഭിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണ്.
പ്രതികൾ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറിയത് എൻക്രിപ്റ്റ് ചെയ്ത 'ത്രീമ' (Threema) എന്ന സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്ന വിവരവും പുറത്തുവന്നു. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ (മാപ്പുകൾ), ആക്രമണ പദ്ധതികളുടെ വിശദാംശങ്ങൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ലാറ്റ്‌ഫോം വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ സാങ്കേതിക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.