ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരർ ഡോ. ഷഹീനും ഡോ. മുസമ്മിലും ദമ്പതികളാണെന്ന് പുതിയ കണ്ടെത്തൽ. വൈറ്റ് കോളർ ഭീകരസംഘത്തിൽ അറസ്റ്റിലായ ഇരുവരും 2023-ൽ മതാചാരപ്രകാരം വിവാഹിതരായതാണെന്ന് മുസമ്മൽ അന്വേഷണ സംഘത്തിന് മൊഴി നൽകി.(Delhi blast, Arrested doctors Shaheen and Muzammil are a couple)
അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് 2023-ലാണ് ഇരുവരും വിവാഹിതരായത്. ഷഹീൻ തന്റെ കാമുകി അല്ല, ഭാര്യയാണെന്നും മുസമ്മൽ മൊഴി നൽകി. ഭീകരപ്രവർത്തനങ്ങൾക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീൻ സഹായിച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിവാഹം നടന്നത് എന്നാണ് മൊഴി.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ ഫരീദാബാദ് സ്വദേശി ഉമർ നബിയെ പത്ത് ദിവസം ഒളിവിൽ താമസിപ്പിച്ചത് അറസ്റ്റിലായ ഏഴാം പ്രതിയും ഫരീദാബാദ് സ്വദേശിയുമായ സോയാബ് ആണെന്ന് എൻ.ഐ.എ. (NIA) കണ്ടെത്തി. അൽ ഫലാഹ് സർവകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു സോയാബ്. ഇയാൾക്ക് 10,000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി നേടാൻ സഹായിച്ചത് മുസമ്മിലാണെന്നും ഏജൻസി വ്യക്തമാക്കി.
സ്ഫോടനത്തിന് പത്ത് ദിവസം മുൻപ് വരെ ഉമർ നബി താമസിച്ചിരുന്നത് സോയാബ് എടുത്തു നൽകിയ മുറിയിലാണ്. ഇയാളുടെ സഹോദരീ ഭർത്താവുമായി ബന്ധപ്പെട്ട കെട്ടിടമാണിത്. പൊട്ടിത്തെറിച്ച ഐ20 കാർ ക്യാമ്പസിന് പുറത്തെത്തിക്കാൻ സഹായിച്ചതും സോയാബാണ്. ഭീകരസംഘത്തിന് സഹായം നൽകുന്ന എല്ലാ പ്രവർത്തനങ്ങളും ഇയാൾ നടത്തിയെന്നും എൻ.ഐ.എ. പറയുന്നു. കേസിൽ പ്രാദേശികമായി അറസ്റ്റിലായ ഏക പ്രതിയാണ് സോയാബ്.