'ഡിറ്റ് വാ' ചുഴലിക്കാറ്റ് ദുർബലമായി: വടക്കൻ തമിഴ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ, ശ്രീലങ്കയിൽ ദുരിതമൊഴിയുന്നില്ല, മരണസംഖ്യ 334 ആയി| Cyclone Ditwah

ശ്രീലങ്കയിൽ 370 പേരെ കാണാതായിട്ടുണ്ട്
'ഡിറ്റ് വാ' ചുഴലിക്കാറ്റ് ദുർബലമായി: വടക്കൻ തമിഴ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ, ശ്രീലങ്കയിൽ ദുരിതമൊഴിയുന്നില്ല, മരണസംഖ്യ 334 ആയി| Cyclone Ditwah
Updated on

ചെന്നൈ: 'ഡിറ്റ് വാ' ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി. ഇന്ന് രാവിലെയോടെ ഇത് ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇന്നലെ വൈകീട്ടോടെ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി മാറിയിരുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.(Cyclone Ditwah, Heavy rains in North Tamil Nadu and Andhra Pradesh)

ചെന്നൈ അടക്കമുള്ള ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ ലഭിച്ചേക്കും. മഴ മുന്നറിയിപ്പിനെ തുടർന്ന് പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ആകെ മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

'ഡിറ്റ് വാ' ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി ശ്രീലങ്കയിൽ വൻ ദുരന്തമാണ് വിതച്ചത്. ഇതുവരെ 334 പേർക്കാണ് ശ്രീലങ്കയിൽ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരമായ കാൻഡിയിൽ മാത്രം 88 പേർ മരിച്ചു. രാജ്യത്ത് ഏകദേശം 12 ലക്ഷത്തോളം പേർ ദുരിതബാധിതരാണെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.

രക്ഷാദൗത്യത്തിനിടെ ലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് വീണ്, പൈലറ്റ് വിംഗ് കമാൻഡർ നിർമൽ സിയാംബാല പിതിയയ്ക്ക് ജീവൻ നഷ്ടമായി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, അടിയന്തരാവസ്ഥയിലെ അധികാരങ്ങൾ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്തോടുള്ള അഭിസംബോധനയിൽ ജനങ്ങൾക്ക് ഉറപ്പ് നൽകി. രാജ്യത്തെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിടും.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം ലസിത് മലിംഗ രക്തദാന ക്യാമ്പിലെത്തി രക്തം നൽകിയത് ശ്രദ്ധേയമായി. ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തി. ലങ്കൻ ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി കൊളംബോയിൽ എത്തി. കൂടാതെ, പരിശീലനം നൽകുന്നതിനായി പ്രത്യേക മെഡിക്കൽ സംഘവും ലങ്കയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇതുവരെ 750 ഓളം ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ സാധിച്ചു. ഇന്ത്യൻ സർക്കാരിനും സേനാംഗങ്ങൾക്കും നാട്ടിലേക്ക് മടങ്ങിയവർ നന്ദി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com