ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിൽ തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ നിർണായക ഇടപെടലുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിച്ചു. രണ്ടുദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.(Crisis in Karnataka Congress, soon there will be a Solution, says Kharge)
മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും താനും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാൻഡ് കൈക്കൊണ്ടാൽ അത് കോൺഗ്രസിന് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായ സംഘടനകൾ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വൊക്കാലിഗ സമുദായവും രംഗത്തെത്തി. ശിവകുമാറിന് നീതി നിഷേധിക്കപ്പെട്ടാൽ അതിന് വലിയ വില നൽകേണ്ടിവരുമെന്ന് വൊക്കാലിഗ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.