Times Kerala

 ഇന്ത്യ സഖ്യം ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്നു സി പി എം പൊളിറ്റ് ബ്യൂറോ

 
cpm flag
 ന്യൂഡല്‍ഹി: ബി ജെ പിക്കും കേന്ദ്ര സർക്കാരിനും എതിരെ രൂപപ്പെട്ട 'ഇന്ത്യ' സഖ്യത്തിന്റെ ഏകോപന സമിതിയില്‍ ഉള്‍പ്പെടേണ്ട എന്നു സി പി എം പൊളിറ്റ് ബ്യൂറോയുടെ തീരുമാനം. 14 അംഗ ഏകോപന സമിതി രൂപീകരിച്ചപ്പോള്‍ സി പി എം പ്രതിനിധിയെ നിര്‍ദ്ദേശിച്ചിരുന്നില്ല. പാര്‍ട്ടി ആലോചിച്ച് പ്രതിനിധിയെ അറിയിക്കാം എന്നായിരുന്നു നിലപാടെടുത്തിരുന്നത്. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഏകോപന സമിതിയില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്നു പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതരത്തില്‍ സമിതികള്‍ ഉണ്ടാകരുതെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സഖ്യത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് ഉന്നത പാര്‍ട്ടി നേതൃത്വങ്ങളാണ്. അപ്പോള്‍ ഒരു ഏകോപന സമിതി ആവശ്യമുണ്ടോ എന്നാണ് സി പി എം പി ബി ചൂണ്ടിക്കാണിക്കുന്നത്.
ഏകോപന സമിതിയില്‍ സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ അംഗമാണ്. ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്നും ബി ജെ പിയെ പരാജയപ്പെടുത്താനുള്ള ശ്രമം വേണമെന്നും പി ബി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര കമ്മിറ്റി യോഗം ഒക്ടോബര്‍ 27 മുതല്‍ 29 വരെ ചേര്‍ന്ന് ഈ തീരുമാനം ചര്‍ച്ച ചെയ്യും.

Related Topics

Share this story