വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് കാസിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഉടമയായ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആന്ധ്രാ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇന്ന് മുതൽ നടപടികൾ ആരംഭിക്കും.(Andhra Pradesh temple tragedy, case filed against temple owner)
ക്ഷേത്രം നിർമ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെയാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പോലീസിനെ അറിയിക്കാതെയാണ് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുള്ള ഉത്സവം നടത്തിയത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായും വിലയിരുത്തപ്പെടുന്നു.
ഉൾക്കൊള്ളാവുന്നതിനേക്കാൾ എട്ട് മടങ്ങിലധികം ആളുകൾ ദർശനത്തിനായി എത്തിയതാണ് കാസിബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദുരന്തത്തിന് വഴിവെച്ചത്. അപകടത്തിൽ സ്ത്രീകളും 12 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടെ നിരവധിപേർ മരണപ്പെട്ടു.
15 പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും ധനസഹായം കൈമാറും.