ഒരു ലക്ഷത്തോളം വിലയുള്ള ഐ ഫോൺ ജലസംഭരണിയിൽ വീണു, തിരിച്ചെടുക്കാൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ചു; ഉദ്യോഗസ്ഥന് സസ്പെൻഷൻ
May 27, 2023, 14:55 IST

ഛത്തീസ്ഗഡ്: : വെള്ളടാങ്കിൽ വീണ തന്റെ ഒരു ലക്ഷം രൂപയോളം വിലയുള്ള മൊബൈൽ ഫോണ്‍ തിരിച്ചെടുക്കാനായി 21 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളഞ്ഞ സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി. ഛത്തീസ്ഗഡ്ഡിലെ കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസിനെയാണ് നടപടിയുടെ ഭാഗമായി ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. രാജേഷിന്‍റെ ഒരു ലക്ഷത്തോളം വിലയുള്ള മൊബൈൽ ഫോണ്‍ ജലസംഭരണിയിൽ വീണിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥൻ വാട്ടർ ടാങ്കിലെ വെള്ളം വറ്റിച്ചത്. ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളം വറ്റിക്കാൻ പ്രാദേശിക ഡിവിഷനൽ ഓഫിസറിൽ നിന്നും വാക്കാൽ അനുമതി വാങ്ങിയതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥന്‍റെ നടപടി. അഞ്ചടി വരെ വെള്ളം വറ്റിക്കാനാണ് ഉദ്യോഗസ്ഥൻ വാക്കാൽ അനുമതി നൽകിയത്. എന്നാൽ ഫോണ്‍ കിട്ടാഞ്ഞതോടെ രാജേഷ് 21 ലക്ഷം ലിറ്റർ പുറത്തേക്ക് ഒഴുക്കുകയായിരുന്നുവെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പദവി ദുരുപയോഗം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് രേഖാമൂലം അനുമതി വാങ്ങാത്തതിനും ജില്ലാ കലക്ടര്‍ രാജേഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.