ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായു മലിനീകരണ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. മലിനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനും നിർദ്ദേശം നൽകിയിട്ടുള്ളത്. പൊടി നിയന്ത്രിക്കുന്നതിനായി റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാനും, മലിനീകരണം തടയുന്നതിന് വേണ്ടി കൃത്യമായ കർമ്മ പദ്ധതി തയ്യാറാക്കാനും പി.എം.ഒ. നിർദ്ദേശിച്ചു.(Air pollution in Delhi, Prime Minister's Office intervenes)
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രധാന മലിനീകരണ സ്രോതസ്സുകൾ തടയുന്നതിനുള്ള നടപടികൾ വിലയിരുത്തുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. എട്ട് പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഡൽഹിയിലെയും നാല് അയൽ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
വായു മലിനീകരണത്തിനെതിരായ നിലവിലെ നടപടികൾ പഴക്കം ചെന്ന രീതികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻ.ജി.ടി.) അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടത് എന്നത് ശ്രദ്ധേയമാണ്. അതിനിടെ, ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുക. കേസിൽ തുടർച്ചയായി വാദം കേട്ടശേഷം ഉചിതമായ തീരുമാനം എടുക്കാനാണ് കോടതിയുടെ നീക്കം.