30 മണിക്കൂർ; നൂറിലേറെ പൊലീസുകാർ; ഒടുവിൽ അവൻ അമ്മയുടെ കൈകളിൽ.!!
Oct 11, 2021, 11:49 IST
ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിലെ ആശുപത്രിയില്‍ നിന്ന് ബിഗ്‌ഷോപ്പറിലാക്കി കടത്തിക്കൊണ്ടുപോയ നാലുദിവസം പ്രായമുള്ള കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ പട്ടുക്കോട്ട സ്വദേശിനിയെയും പോലീസ് അറസ്റ്റ് ചെയ്തു . തഞ്ചാവൂരിന് അടുത്തുള്ള പട്ടുകോട്ട സ്വദേശി വിജിയെന്ന സ്ത്രീയാണ് അറസ്റ്റിലായത്. കുട്ടികളുണ്ടാകാത്ത യുവതി ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വിശ്വാസം നേടി സ്വത്തിനു പിന്തുടര്‍ച്ച ലഭിക്കുന്നതിനാണ് തട്ടിക്കൊണ്ടുപോകലിനു മുതിര്‍ന്നത്. ഗര്‍ഭിണിയാണെന്ന് ഇവര്‍ കുടുംബത്തെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പ്രസവിച്ചിട്ടു നാലുദിവസം മാത്രമായ കുഞ്ഞിനെ ഇങ്ങനെ സഞ്ചിയിലിട്ടു കടത്തിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.30 മണിക്കൂര്‍ നൂറിലേറെ പൊലീസുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണു കുഞ്ഞ് അമ്മയുടെ കൈകളിലേക്കെത്തിയത്. വിജി കയറിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞതാണു നിര്‍ണായകമായത്. ഡ്രൈവര്‍ നല്‍കിയ വിവരം അനുസരിച്ച് ,ഡയപ്പര്‍ വാങ്ങിയ തഞ്ചാവൂരിലെ കടയില്‍ നിന്നു യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തി. ഇതിനെ പിന്തുടര്‍ന്ന പൊലീസ് പട്ടുക്കോട്ടയിലെ ഇവരുടെ വീട്ടില്‍ നിന്ന് കുട്ടിയെ വീണ്ടെടുത്തു. ഇന്നലെ വൈകീട്ട് കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറി.