തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം ഉയരുന്നതിനിടെ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് തിരിച്ചടിയായി ലൈംഗികാരോപണ കേസുകളും ശബരിമല വിവാദവും. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെയുള്ള ലൈംഗിക പീഡന കേസ് യു.ഡി.എഫിന്റെ പ്രചാരണ ആവേശം തണുപ്പിച്ചിരിക്കുകയാണ്. അതേസമയം, ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ എൽ.ഡി.എഫിനെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്തു.(Local body elections, Rahul's case cools UDF's enthusiasm)
ശബരിമല സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങൾ പ്രധാന പ്രചാരണായുധമാക്കി മുന്നേറ്റം നടത്താൻ ശ്രമിക്കവേയാണ്, കെട്ടടങ്ങിയെന്ന് കോൺഗ്രസ് ക്യാമ്പ് കരുതിയിരുന്ന ലൈംഗികാരോപണം വീണ്ടും ശക്തിപ്രാപിക്കുന്നത്. കോൺഗ്രസ് എം.എൽ.എ.യ്ക്കെതിരെ ബലാത്സംഗ കേസ് വന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും പൊതുജന മധ്യത്തിലെ പ്രതിച്ഛായയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
കേരളത്തിൽ മൂന്നാം തവണയും എൽ.ഡി.എഫ്. അധികാരത്തിൽ വരുമെന്ന ചർച്ചകൾ സജീവമായിരിക്കേയാണ് ശബരിമലയിലെ സ്വർണപ്പാളി വിവാദം ചർച്ചയായത്. 'ആഗോള അയ്യപ്പ സംഗമം' നടത്തി ഭരണത്തുടർച്ച ഉറപ്പിക്കാൻ സി.പി.ഐ.എം. ശ്രമിച്ചതിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അറസ്റ്റുകൾ.
ആദ്യഘട്ടത്തിൽ വിവാദ ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിയും ചില ദേവസ്വം ഉദ്യോഗസ്ഥരും മാത്രമായിരുന്നു കേസിൽ അറസ്റ്റിലായത്. എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിൽ രണ്ട് ദേവസ്വം ബോർഡ് മുൻ അധ്യക്ഷന്മാർ അറസ്റ്റിലായതോടെ സി.പി.ഐ.എമ്മും സർക്കാരും കടുത്ത പ്രതിരോധത്തിലായി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം കൂടുതൽ ശക്തമായി മുന്നോട്ടു പോയതോടെ, മുൻ ദേവസ്വം മന്ത്രിയും സി.പി.ഐ.എം. നേതാവുമായ കടകംപള്ളി സുരേന്ദ്രൻ പോലും സംശയ നിഴലിലായിട്ടുണ്ട്.
നിലവിൽ ഇരു മുന്നണികൾക്കും അവരുടെ പ്രധാന നേതാക്കൾക്കെതിരെ ഉയർന്നുവന്ന വിവാദങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായ വെല്ലുവിളിയാകും ഉയർത്തുക.