തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോൾ, പതിവുരീതികൾ തെറ്റിച്ച് ഇത്തവണത്തെ പ്രചാരണരംഗം കളം നിറഞ്ഞത് വിവാദ വിഷയങ്ങളാണ്. സ്വർണക്കടത്ത്, ബലാത്സംഗ കേസ് തുടങ്ങിയ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ചർച്ചകളെ ചൂടുപിടിപ്പിച്ചു.(Local body elections, Gold theft and sexual assault case are being discussed)
ഈ വിഷയങ്ങൾ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കിയപ്പോൾ, ഇരു മുന്നണികളെയും മാറ്റിനിർത്താനുള്ള സുവർണ്ണാവസരമാണിതെന്ന മുദ്രാവാക്യമുയർത്തിയാണ് ബി.ജെ.പി. പ്രചാരണം നടത്തുന്നത്. സംസ്ഥാനത്ത് വർഷങ്ങളായി തദ്ദേശ തിരഞ്ഞെടുപ്പുകൾ അറിയപ്പെടുന്നത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനൽ പോരാട്ടം എന്ന നിലയിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂർത്തിയായാൽ അഞ്ച് മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് വരും.
അതുകൊണ്ടുതന്നെ, 2026-ലെ നിർണ്ണായക തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ സെമി ഫൈനൽ പോരാട്ടത്തിൽ ജനങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നതിൽ സംസ്ഥാനം വലിയ ആകാംക്ഷയിലാണ്. ഈ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത്, മൂന്ന് മുന്നണികളും അരയും തലയും മുറുക്കിയാണ് വിജയം പിടിച്ചെടുക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.