വയനാട് : വൈത്തിരി പഞ്ചായത്തിലെ ഏഴാം വാർഡിൽ വോട്ട് അഭ്യർഥിച്ചെത്തിയ കോൺഗ്രസ് സ്ഥാനാർഥിയെ എൽ.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു. വൈത്തിരി ഏഴാം വാർഡ് സ്ഥാനാർഥി ഷൈലജ മുരുകേശനെയാണ് സി.പി.ഐ. പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഭീഷണിപ്പെടുത്തി തടഞ്ഞത്.(LDF workers stopped Congress candidate seeking votes in Wayanad)
ഇന്നലെ വൈകിട്ട് ആറരയോടെ തൈലക്കുന്നിലെ മിച്ചഭൂമിയിൽ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സംഭവം. സി.പി.ഐ. പ്രാദേശിക നേതാവ് രാമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സ്ഥാനാർഥിക്കെതിരെ രംഗത്തെത്തിയത്. ഭീഷണിപ്പെടുത്തുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു:
"ഇത് വിപ്ലവത്തിൻ്റെ മണ്ണാണ്, ഇവിടെ വോട്ട് ചോദിച്ച് കയറി നിരങ്ങാൻ പറ്റില്ല. ഈ സമരഭൂമിയിൽ ഇത് നടക്കില്ല. ഇവിടുന്ന് അങ്ങോട്ട് ഒറ്റ വീട്ടിലും കയറാൻ അനുവദിക്കില്ല," പ്രവർത്തകർ സ്ഥാനാർഥിയോട് ഭീഷണി മുഴക്കി. വോട്ട് ചോദിക്കാനുള്ള സ്ഥാനാർഥിയുടെ അവകാശത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഈ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സ്ഥാനാർഥിയെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പരാതി നൽകുമോ എന്ന് വ്യക്തമല്ല.