

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.(Kerala has a total of 244 counting centres, State Election Commission says preparations have been done)
ത്രിതല പഞ്ചായത്തുകൾക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ആയിരിക്കും. മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് വോട്ടെണ്ണൽ അതത് സ്ഥാപനതലത്തിൽ തന്നെ സജ്ജീകരിക്കും. വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് സാധനങ്ങൾ വിതരണം ചെയ്യുന്നതും, വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്‌ട്രോങ്‌റൂമിൽ സൂക്ഷിക്കുന്നതും ഈ കേന്ദ്രങ്ങളിൽ വെച്ചായിരിക്കും.
ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടപടികൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി സജ്ജമാക്കേണ്ട ചുമതല അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്കും മുൻസിപ്പൽ സെക്രട്ടറിമാർക്കുമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും തുടർനടപടികൾക്കുമുള്ള വിശദമായ മാർഗ്ഗരേഖ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ കൈമാറിയിട്ടുണ്ട്.
വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിലേയും വിതരണ കേന്ദ്രത്തിലേയും പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഹരിതച്ചട്ടം കർശനമായി പാലിക്കണം എന്നും കമ്മീഷൻ നിർദ്ദേശം നൽകി.
സജ്ജീകരിച്ചിട്ടുള്ള ഈ കേന്ദ്രങ്ങളിൽ സ്‌ട്രോങ്‌റൂം, ഇ.വി.എം. കമ്മീഷനിംഗ്, ഇ ഡ്രോപ്പ് സംവിധാനം, ട്രെൻഡ് സോഫ്റ്റ്‌വെയർ വിന്യാസം, ഡാറ്റാ എൻട്രി കേന്ദ്രം, കൺട്രോൾ റൂം എന്നിവ സജ്ജീകരിക്കും. കൂടാതെ, ഓരോ വരണാധികാരിക്കും ആവശ്യമായ വെവ്വേറെ വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളും സ്‌ട്രോങ്‌റൂമുകളും ഈ കേന്ദ്രങ്ങളിൽ ഉണ്ടാകും.