തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി.ക്ക് നിർണായക വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താനായില്ല. ജില്ലയിൽ ആകെ 5 നഗരസഭാ വാർഡുകളിലും 43 പഞ്ചായത്ത് വാർഡുകളിലും 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലുമായി ബി.ജെ.പി. സ്ഥാനാർഥികൾ ഇല്ല.(BJP has no candidates in 50 wards in Thiruvananthapuram)
രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി നേതൃത്വം ശക്തമായി അവകാശപ്പെടുന്ന ജില്ലയിലാണ് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്. ബി.ജെ.പി. സ്ഥാനാർഥികളെ നിർത്തിയിട്ടില്ലാത്ത ഈ 50 വാർഡുകളിൽ എൻ.ഡി.എ.യുടെ ഘടകകക്ഷികളും സ്ഥാനാർഥികളെ നിർത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇത് ഈ വാർഡുകളിൽ എൻ.ഡി.എ.യുടെ സാന്നിധ്യം ഇല്ലാതാക്കുന്നു.
എങ്കിലും, ജില്ലയിലെ പ്രധാന പോരാട്ട കേന്ദ്രങ്ങളായ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാർഡുകളിലും ബി.ജെ.പി. ഉൾപ്പെട്ട എൻ.ഡി.എ. സഖ്യത്തിന് സ്ഥാനാർഥികളുണ്ട്. വിമത ഭീഷണിയും പത്രിക തള്ളിയതുൾപ്പെടെയുള്ള വിഷയങ്ങൾ നിലനിൽക്കുന്നതിനിടെ, പ്രധാന രാഷ്ട്രീയ സ്വാധീന കേന്ദ്രങ്ങളിൽ സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാത്തത് ബി.ജെ.പിക്ക് ജില്ലയിൽ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.