

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എറണാകുളം കോൺഗ്രസിൽ കടുത്ത പൊട്ടിത്തെറി. ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽനിന്ന് മൂന്ന് നേതാക്കൾ രാജിവെച്ചു. വൈറ്റില ബ്ലോക്ക് വൈസ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ബൂത്ത് സെക്രട്ടറി എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.(3 resign in protest against candidate selection in Ernakulam Congress)
പൊന്നുരുന്നിയിലെ 44-ാം ഡിവിഷനിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കമാണ് രാജിയിലേക്ക് നയിച്ചത്. രണ്ടുവട്ടം പരാജയപ്പെട്ട വ്യക്തിക്ക് തന്നെ വീണ്ടും സീറ്റ് നൽകിയെന്നും അർഹതപ്പെട്ടവരെ പരിഗണിച്ചില്ലെന്നുമാണ് വൈറ്റില ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എൻ. സജീവൻ ആരോപിക്കുന്നത്.
ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിയാണ് പരാജയം ചോദിച്ചുവാങ്ങാൻ കാരണമെന്ന് സജീവൻ കുറ്റപ്പെടുത്തി. കെ. ബാബു എം.എൽ.എ, ഉമ തോമസ് എം.എൽ.എ എന്നിവരാണ് തോറ്റ സ്ഥാനാർഥിയെ വീണ്ടും നിർത്തണമെന്ന് വാശിപിടിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പ്രതിഷേധങ്ങൾക്കിടെ കൊച്ചി കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 76 സീറ്റുകളുള്ള കോർപ്പറേഷനിൽ 65 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 40 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.
ദീപ്തി മേരി വർഗീസ്, കോർപ്പറേഷൻ മുൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ എന്നിവർ പട്ടികയിൽ ഇടം നേടി. മുൻ മേയർ സൗമിനി ജയിൻ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. രണ്ടാംഘട്ട പട്ടികയിൽ സർപ്രൈസ് സ്ഥാനാർഥികളെ പ്രതീക്ഷിക്കാമെന്ന് ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു.