തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള അടൂർ പ്രകാശിന്റെ പ്രസ്താവന കോൺഗ്രസിനുള്ളിൽ തന്നെ വലിയ അതൃപ്തിക്ക് വഴിവെച്ചു. അടൂർ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെ.പി.സി.സി നിലപാട് വ്യക്തമാക്കിയത്. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി.(With the survivor, KPCC rejects Adoor Prakash's pro-Dileep statement)
"കോൺഗ്രസ് അതിജീവിതക്ക് ഒപ്പമാണ്." അടൂർ പ്രകാശിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. കെ.പി.സി.സി. ആ പ്രസ്താവന അംഗീകരിക്കുന്നില്ല. സർക്കാർ അപ്പീൽ പോകണമെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ലെന്നുമാണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞത്.
മുതിർന്ന കോൺഗ്രസ് നേതാക്കളും അടൂർ പ്രകാശിന്റെ പ്രസ്താവനയിൽ നിന്ന് അകലം പാലിച്ചു. രമേശ് ചെന്നിത്തല പറഞ്ഞത് "കോൺഗ്രസ് വേട്ടക്കാരന് ഒപ്പമല്ല" എന്നാണ്. എം.എം. ഹസൻ പറഞ്ഞത് അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണ് എന്നാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്നും നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട് ന്നും പറഞ്ഞ കെ. മുരളീധരൻ, ഇത് വ്യക്തിപരമായ കേസാണെന്നും രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
വി.എം. സുധീരൻ പറഞ്ഞത് എന്നും എപ്പോഴും അതിജീവിതക്ക് ഒപ്പമാണ് എന്നാണ്. മുന്നണിയുടെ പേരിൽ അഭിപ്രായം പറയേണ്ടതില്ല എന്ന് രാജ് മോഹൻ ഉണ്ണിത്താനും വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശ് ദിലീപിന് അനുകൂലമായി പ്രതികരിച്ചത്. നടൻ ദിലീപിന് കലാകാരൻ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും നീതി ലഭ്യമായി. തനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.