

കൊച്ചി: ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി, വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നടപടികൾ അവസാനിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.(Will not interfere in SIR, High Court on Govt's petition)
തദ്ദേശ തിരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണ സ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. എസ്.ഐ.ആർ. നടപടികൾ ഡിസംബർ 4-ന് പൂർത്തിയാക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ നടക്കുമ്പോൾ, ഒരേ ഉദ്യോഗസ്ഥർ തന്നെ ഈ രണ്ട് സുപ്രധാന ജോലികളിലും പങ്കാളികളാകുന്നത് പ്രായോഗിക പ്രശ്നങ്ങളുണ്ടാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭരണ സ്തംഭനം ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.
നേരത്തെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം കേട്ട ഹൈക്കോടതി, സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ, സുപ്രീം കോടതിയെ സമീപിക്കാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചത്.