വയനാട്ടിൽ ലഹരി സംഘം പ്രവാസിയുടെ വീട് ആക്രമിച്ചു: യുവാവിന് വെട്ടേറ്റു, പോലീസ് ജീപ്പിന്റെ ചില്ല് തകർത്തു

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. മൻസൂറിന്റെ വീടിനോട് ചേർന്ന് അയൂബ് എന്ന ആൾ തന്റെ സ്ഥലത്ത് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുവെന്ന് മൻസൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ വൈകുന്നേരം അയൂബിന്റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ വടിവാളുമായി മൻസൂറിന്റെ വീട്ടിലെത്തി മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

വീടിന്റെ ജനൽ ചില്ലുകളും സിസിടിവി കാമറയും വാഹനവും സംഘം അടിച്ച് തകർത്തു. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടരുകയായിരുന്നു. സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.