തിരുവനന്തപുരം : ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തിൽ കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നുനിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ ഉണ്ടാകുമെന്നും ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തത്തിൽ കുടുങ്ങിയിരിക്കുന്നവരിൽ കേരളത്തിൽനിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാവുന്നമുറയ്‌ക്ക് കേരള സർക്കാരിനെ അറിയിക്കണമെന്നും ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
അതേസമയം, ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ടവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. ബുധനാഴ്ച ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. നൂറിലധികം പേരെ കാണാനില്ല. ഇന്ത്യന്‍ സൈന്യം, എസ്ഡിആര്‍എഫ്, പോലീസ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ 190-ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.