

തൃശ്ശൂർ: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിലൂടെ പ്രതിക്ക് തെളിവ് നശിപ്പിക്കാനുള്ള സമയം ലഭിക്കുകയാണെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസിൽ പുതിയതായി രൂപംകൊണ്ട 'അധോലോക സംഘമാണെന്നും' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Underworld gang in Congress is protecting Rahul Mamkootathil, says K Surendran)
അറസ്റ്റ് വൈകുന്നതിലൂടെ രാഹുൽ മാങ്കൂട്ടത്തിലിന് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 15-ൽ അധികം പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതായാണ് അറിയുന്നത്. നടന്നത് സംഘടിത കുറ്റകൃത്യമാണ്. 'ഇരകൾ പങ്കുവെക്കപ്പെട്ടിട്ടുണ്ട്' എന്ന ഗുരുതരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ആൺകുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന്റെ തെളിവുകൾ പൊലീസിന്റെ പക്കലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. രാഹുൽ മുങ്ങിയതിന് പിന്നിൽ ഉന്നതരുടെ പങ്ക് വ്യക്തമാണ്. രാഹുലിന് എതിരായി മുൻപ് വന്നിട്ടുള്ള പല കേസുകളിലും സംരക്ഷണം ലഭിച്ചിരുന്നു. ഇതിന് പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന് കേട്ടുകേൾവിയില്ലാത്ത സംഭവമാണിതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.