തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ്. തരംഗം ശക്തമാണെന്നും ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എൻ. വാസുവിന്റെയും എ. പത്മകുമാറിന്റെയും പേരെടുത്ത് പറഞ്ഞ് പ്രതികരണവുമായി അബിൻ വർക്കി. "ശബരിമല വിഷയത്തിൽ യു.ഡി.എഫ്. പറഞ്ഞതെല്ലാം ശരിയായി. വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല. അടുത്ത വിക്കറ്റ് പത്മകുമാറിന്റേതാണ്," അബിൻ വർക്കി പറഞ്ഞു.(UDF wave in Kerala, says Abin Varkey)
സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. "ആർക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കുറയ്ക്കുന്നത്? കുത്തഴിഞ്ഞ ആരോഗ്യമേഖലയും ആരോഗ്യമന്ത്രിയുമാണ് കേരളത്തിൽ ഉള്ളത്," അബിൻ വർക്കി വിമർശിച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം സംബന്ധിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറെയൊക്കെ നേതൃത്വം പരിഗണിച്ചിട്ടുണ്ട്. 2010-ൽ ലഭിച്ച പ്രാതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ല. പ്രാതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ മാത്രമാകരുത്. തിരഞ്ഞെടുപ്പിൽ 50 ശതമാനത്തോളം യുവാക്കളുടെ പ്രാതിനിധ്യം ഉണ്ടാകണം.
ജനതാദൾ (എസ്) ചിഹ്നം സംബന്ധിച്ച വിഷയത്തിൽ അദ്ദേഹം എൽ.ഡി.എഫ്. ഘടകകക്ഷിയായ മാത്യു ടി. തോമസിനോട് മറുപടി ആവശ്യപ്പെട്ടു. "ആരാണ് ജനതാദൾ (എസ്)ന് ചിഹ്നം കിട്ടാൻ വേണ്ടി കത്ത് കൊടുത്തത്? എൻ.ഡി.എ. ഘടകകക്ഷിയായ ദേവഗൗഡ എങ്ങനെയാണ് എൽ.ഡി.എഫ്. ഘടകകക്ഷിക്ക് കത്ത് കൊടുത്തത്? ഇതിന് മാത്യു ടി. തോമസ് മറുപടി പറയണം," അബിൻ വർക്കി ആവശ്യപ്പെട്ടു.