തിരൂരിൽ മൂന്നര വയസുകാരൻ മരിച്ചത് ക്രൂരമർദനമേറ്റെന്ന് പോലീസ്; രണ്ടാനച്ഛൻ കസ്റ്റഡിയിൽ
Jan 13, 2022, 22:30 IST
മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരൻ മരിക്കാൻ കാരണം ക്രൂരമർദനമേറ്റത് കൊണ്ടെന്ന് പോലീസ്. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുകളും കണ്ടെത്തി. തലച്ചോറിലും ചതവുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ബോധപൂർവം മർദിച്ചതിന്റെ ലക്ഷണങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ കുടുംബത്തിലെ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്. തിരൂർ ജില്ലാ ആശുപത്രിയിൽവച്ചാണ് കുട്ടി മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന് അർമാൻ ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് പിടികൂടി. സംഭവത്തിൽ തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനിയായ കുട്ടിയുടെ അമ്മ മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മുംതാസ് ബീവിയുടെ ആദ്യഭർത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വർഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിനുശേഷം അർമാനെ മുംതാസ് ബീവി വിവാഹം കഴിച്ചത്.