കൊച്ചി : കുടുംബാധിപത്യത്തെ വീണ്ടും വിമർശിച്ച് ഡോ ശശി തരൂർ എംപി. രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരാകണമെന്ന പ്രവണത മാറണമെന്ന് അദേഹം പറഞ്ഞു. ഏതെങ്കിലും ഒരു കുടുംബത്തെ അല്ല താൻ വിമർശിച്ചത്. കുടുംബാധിപത്യത്തെ രാഹുൽഗാന്ധി തന്നെ വിമർശിച്ചിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു.
നേരത്തെ മംഗളം ദിനപത്രത്തിലെ ലേഖനത്തിൽ കുടുംബാധിപത്യത്തെ വിമർശിച്ച് ശശി തരൂർ ലേഖനം എഴുതിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
അതേ സമയം,കേന്ദ്രസർക്കാരിനെ പുകഴ്ത്തി വീണ്ടും ശശി തരൂർ.മോദി സർക്കാരിന്റെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്നും കേന്ദ്ര സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോ .കേരളത്തിൽ സംസ്ഥാന സർക്കാരിനേക്കാൾ കൂടുതൽ വികസനം, കേന്ദ്രം നടപ്പാക്കിയിട്ടുണ്ട്. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും ശശി തരൂർ വ്യക്തമാക്കി.
ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണ്. പി എം ശ്രീയിൽ കാവിവൽക്കരണം കാണുന്നില്ല. സിലബസിൽ പ്രശ്‌നമുണ്ടെങ്കിൽ സംസ്ഥാനം പുതിയ സിലബസ് നടപ്പാക്കിയാൽ പോരേ.നിക്ഷേപകർ ആത്മഹത്യചെയ്ത ഏക സംസ്ഥാനം കേരളമാണ്. കേരളത്തിൻ്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ നടപടി വേണം, യുപിഎ സർക്കാരിന്റെ പല പദ്ധതികളും മോദി സർക്കാർ തുടർന്നു, തൊഴിലില്ലായ്മ ഇനിയും പരിഹരിക്കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.