തിരുവനന്തപുരം : സിപിഐക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം പദ്ധതികൾ നടപ്പാക്കുന്നതിനാണ് ഇവിടെ സർക്കാർ ഉള്ളത്. അത് മുടക്കുന്നവരുടെ കൂടെയല്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു.പുന്നപ്ര-വയലാർ വാരാചരണ സമാപനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.
തിരുവിതാംകൂറിനെ ഒരു പ്രത്യേക രാജ്യമാക്കി നിലനിർത്താനുള്ള അന്നത്തെ രാജഭരണത്തിന്റെ നീക്കമായിരുന്നു പുന്നപ്ര-വയലാർ സമരത്തിന്റെ അടിസ്ഥാന കാരണം. രാജഭരണത്തിന്റെ ഈ നീക്കത്തിന്റെ വക്താവായി പ്രവർത്തിച്ചിരുന്നത് ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരായിരുന്നു. തിരുവിതാംകൂറിനെ ഇന്ത്യാ രാജ്യത്ത് ചേരാതെ ഒരു പ്രത്യേക രാജ്യമാക്കി നിലനിർത്താനായി, ‘അമേരിക്കൻ മോഡൽ’ എന്ന് പറഞ്ഞുകൊണ്ട് ഇതിന് ഒരു പുതിയ വ്യാഖ്യാനം നൽകിയാണ് അന്ന് ശ്രമിച്ചിരുന്നത്.ഈ നീക്കത്തിനെതിരെ അന്നത്തെ കമ്മ്യൂണിസ്റ്റുകാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. തൊഴിലാളി പ്രസ്ഥാനത്തിൻ്റെ ഉദയം കണ്ട ഈ പ്രദേശത്തെ കയർത്തൊഴിലാളികൾ അന്നത്തെ രാഷ്ട്രീയ സ്ഥിതികൾക്ക് അനുസരിച്ച് ചേർന്നുകൊണ്ട് ധീരമായി ഈ നീക്കത്തെ ചെറുത്തു.
1956-ൽ സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ, ഇതിന്റെയെല്ലാം തുടർച്ചയായിട്ടാണ് ജനങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ എത്തിച്ചത്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിൽ വന്നു.കേരളത്തിന്റെ വികസന മാതൃകയായ ‘കേരള മോഡലിന് അടിത്തറയിട്ടത് 1957-ൽ അധികാരത്തിൽ വന്ന ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരാണ്.യഥാർത്ഥത്തിൽ ആധുനിക കേരളത്തിന് അടിത്തറയിടുന്നത് ആ സർക്കാരായിരുന്നുവെന്നും സ്വീകരിക്കപ്പെട്ട നടപടികൾ കേരളത്തെ വലിയ തോതിൽ മുന്നോട്ട് കൊണ്ടുപോയാണെന്ന് പിണറായി വിജയൻ പറഞ്ഞു.
കേരളം രാജ്യത്തിന് തന്നെ അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. കേരളത്തിൽ വന്നപ്പോൾ രാഷ്ട്രപതിയും പ്രകീർത്തിച്ചു.വികസനത്തിൻ്റെ പ്രത്യേക ഘട്ടത്തിൽ കേരളം നിൽക്കുന്നു. പലതിലും മുൻപിൽ നിൽക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.10 വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 2006- 11 വരെ എൽഡിഎഫ് ഭരിച്ചു. 2011-16 വരെ കേരളത്തിലെ ഒടുവിലത്തെ യുഡിഎഫ് സർക്കാർ വന്നു.2016ൽ എൽഡിഎഫ് വന്നപ്പോൾ മുതൽ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടുവെന്നും കേന്ദ്രസർക്കാർ തന്നെ ഇത് സാക്ഷ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡുകളുടെ അവസ്ഥ എന്തു പരിതാപകരമായിരുന്നു. ദേശീയ പാത ഉണ്ടായിരുന്നില്ല. 2011- 16 കാലത്ത് ഒന്നും ചെയ്തില്ല. രാജ്യത്ത് ഒരിടത്തും ആ സ്ഥിതിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 5100 കോടി രൂപ കൊടുക്കേണ്ടി വന്നു. ഡിസംബറിൽ ദേശീയ പാതയുടെ നല്ലൊരു ഭാഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.