കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷൻ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധനകൾക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത് തുടരും.(The government has provided all support to the survivor and it will continue, says the CM)
വിധി സംബന്ധിച്ച് നിയമപരമായ പരിശോധനകൾ നടത്തിയ ശേഷം സർക്കാർ അപ്പീൽ അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കും. നടൻ ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിന്റെ പ്രസ്താവന നാടിന്റെ പൊതു വികാരത്തിന് എതിരാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. "അടൂർ പ്രകാശിന്റെ പ്രസ്താവന യു.ഡി.എഫ്. നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല." അപ്പീൽ സംബന്ധിച്ചും അദ്ദേഹം വിചിത്രമായ മറുപടിയാണ് നൽകിയത്.
ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ഇമെയിൽ സന്ദേശം കിട്ടിയ ഉടൻ കൈമാറിയിട്ടുണ്ട്, അതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം, അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളിക്കളഞ്ഞു. "കോൺഗ്രസ് അതിജീവിതക്കൊപ്പമാണ്." അടൂർ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമാണ്, കെ.പി.സി.സി. ഇത് അംഗീകരിക്കുന്നില്ല. സർക്കാർ അപ്പീൽ പോകണമെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.