തൃശൂർ: സ്കൂളിൽ അതിക്രമിച്ച് കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ധനേഷിനെ(40)യാണ് റൂറൽ എസ്.പി. ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.(Teacher beaten up in school, Parent arrested )
പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകനായ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദ്ദിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3:30 ഓടെയായിരുന്നു സംഭവം. ധനേഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്.
തിങ്കളാഴ്ച സ്കൂളിൽ എത്തിയ കുട്ടി അധ്യാപകരെ അറിയിക്കാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്കൂൾ വിടുംമുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ഭരത് കൃഷ്ണ വീട്ടിൽ ചെന്ന് സ്കൂളിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. വൈകീട്ട് സ്കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു.
കൊലക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ധനേഷെന്ന് പോലീസ് അറിയിച്ചു. അധ്യാപകനെ ആക്രമിച്ചശേഷം ഒളിവിൽ പോയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.