സോളാര്‍: യുഡിഎഫ് അന്വേഷണം വേണ്ടെന്ന് പറയുന്നത് ആഭ്യന്തരകലാപം ഭയന്നെന്ന് ഗോവിന്ദന്‍

കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത് അവസരവാദപരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തുവരികയാണ്. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുന്നു. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് യുഡിഎഫിന് അറിയാം. അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും യുഡിഎഫ് ഭയക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

സോളാര്‍ കേസ് ഗൂഢാലോചന അന്വേഷിക്കാന്‍ യുഡിഎഫ് പരാതി നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിബിഐ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ഇനി അന്വേഷണം ആവശ്യമില്ലെന്നാണ് ഹസന്റെ വാദം. എന്നാല്‍ സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി സമർപ്പിച്ചിട്ടില്ല. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. അതില്‍ ഇനി ഒരു അന്വേഷണം ആവശ്യമില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.