കാസർഗോഡ്: ശശി തരൂർ എം.പി.യെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. തരൂരിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യുന്നവയല്ലെന്ന് ഉണ്ണിത്താൻ ആരോപിച്ചു. "രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ട. അദ്ദേഹത്തിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം," അദ്ദേഹം കൂട്ടിച്ചേർത്തു.(Shashi Tharoor should not think that he can leave the party by pretending to be a martyr, says Rajmohan Unnithan)
ശശി തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പുകഴ്ത്തിയതിന് പിന്നാലെ, കോൺഗ്രസിനെതിരെ ഒളിയമ്പെയ്ത് ശശി തരൂർ വീണ്ടും രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് തരൂർ പ്രതികരിച്ചത്.
"തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയ എതിരാളികൾ സഹകരിച്ച് മുൻപോട്ട് പോകണമെന്നും, രാജ്യ താത്പര്യത്തിനായി ഒന്നിച്ച് നിൽക്കണമെന്നും" തരൂർ ആവശ്യപ്പെട്ടു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും തന്നാലാകും വിധം പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പുകഴ്ത്തിയതിലുള്ള ന്യായീകരണം കൂടിയാണ് തരൂർ ഈ പ്രസ്താവനയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. തരൂരിന്റെ പ്രസ്താവനയെ ഏറ്റെടുത്ത ബിജെപി, "ഗാന്ധി കുടുംബമല്ല രാജ്യമാണ് വലുതെന്ന സന്ദേശമാണ് തരൂർ നൽകിയതെന്നും അത് രാഹുൽ ഗാന്ധിക്കുള്ള സന്ദേശമാണെന്നും" ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ വിമർശനം ഉയർത്തി.